2009, ജൂൺ 26, വെള്ളിയാഴ്‌ച

എം.ടി സാറിന്റെ കലാലയഓര്‍മ്മകള്‍ .......


എം.ടി വാസുദേവന്‍ നായര്‍.......
കോളേജുകളില്‍ അക്കാലത്ത്‌ മൂന്നോ നാലോ മാസം നീണ്ട ഒഴിവുണ്ടായിരുന്നു. ഞാന്‍ പഠിച്ച വിക്ടോറിയ കോളേജിലാണെങ്കില്‍ വിപുലമായ ലൈബ്രറി സംവിധാനമുണ്ടായിരുന്നു. ക്ലാസിക്‌ കൃതികളും മറ്റും അടങ്ങിയ അപൂര്‍കജശേഖരമുള്ള ഒരു ലൈബ്രറിയായിരുന്നു അത്‌. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയുടെ രണ്ട്‌ പ്രധാനപ്പെട്ട കോളേജുകളായിരുന്നു വിക്ടോറിയയും മംഗലാപുരം ഗവണ്‍മെന്റ്‌ ആര്‍ട്ട്‌സ്‌ കോളേജും. എന്റെ ജ്യേഷ്‌ഠന്മാരൊക്കെ പഠിച്ചത്‌ അവിടെയായിരുന്നു.

കോളേജില്‍ എത്തിക്കഴിഞ്ഞപ്പോള്‍ മറ്റു കുട്ടികളോടൊപ്പം ചേര്‍ന്ന്‌ അവരുടെ ഫാഷനിലോ അവരോടൊപ്പം ചുറ്റി നടന്ന്‌ വലിയ ഹോട്ടലില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്നതിലോ എന്റെ പരാധീനതകള്‍കൊണ്ട്‌ എനിക്കു നിവൃത്തിയില്ലായിരുന്നു. കാരണം, അവരുടെ കൂട്ടത്തില്‍ പോയിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ ഞാനും അവരെ സല്‍ക്കാരത്തിനു വിളിക്കണം. അപ്പോള്‍ ഞാനവിടത്തെ ലൈബ്രറിയില്‍ നിന്ന്‌ പുസ്‌തകമെടുത്ത്‌ സ്വകാര്യതയില്‍ ഒതുങ്ങിക്കൂടി.എനിക്ക്‌ ആരുമറിയാതെ ഒരു സ്വകാര്യജീവിതമുണ്ട്‌. മനസ്സില്‍ എന്തെങ്കിലും പേറി നടക്കുന്ന അവസ്ഥയില്‍ ഞാന്‍ സന്തോഷം കൊള്ളാറുണ്ട്‌. ഒരിക്കല്‍ ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്ന ഹോസ്റ്റലിലെ വാര്‍ഡന്‍കൂടിയായിരുന്ന കെ.പി.പി മേനോന്‍, ഞാനന്ന്‌ ലൈബ്രറിയില്‍ നിന്നു കൊണ്ടുവന്ന ഒരു പുസ്‌തകം വായിക്കുകയായിരുന്നു. അദ്ദേഹത്തിന്‌ അത്‌ വലിയ അനുഭവമായിരുന്നു. വായനയോടുള്ള എന്റെ താത്‌പര്യംകൊണ്ട്‌ അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക്‌ വരാന്‍ പറഞ്ഞു. കുറെ ടൈറ്റിലുകളുടെ പേരു പറഞ്ഞു കൊണ്ട്‌ അവയൊക്കെ വായിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ കുറെ നല്ല ഓര്‍മ്മകള്‍ കോളേജ്‌ ജീവിതത്തിലുണ്ടായിരുന്നു......